July 4, 2021

വിസ്മയമാർ ഉണ്ടാകുന്നത്

എല്ലാവരും പറയുന്നു, വധുവിന്റെ രക്ഷിതാക്കൾ സ്ത്രീധനം കൊടുത്തിട്ടാണ്, വരന്റെ രക്ഷിതാക്കൾ സ്ത്രീധനം വാങ്ങിയിട്ടാണ്, എന്നൊക്കെ.

അതൊന്നുമല്ല.

എല്ലാത്തിനും കാരണം, ദേ, ഈ അനുപാതം ആണ്. നമുക്ക് മാത്രമെന്ന്, കേരളം അഭിമാനത്തോടെ പറയുന്ന, സ്ത്രീ-പുരുഷ അനുപാതം (Female -Male Ratio).  2011  സെൻസസ് അനുസരിച്ച് ഈ ratio  കേരളത്തിന് 1.084. (ഇന്ത്യക്ക് 0.940).

അതായത്, കേരളത്തിൽ 1000 പുരുഷന്മാർക്ക്, 1084 സ്ത്രീകളുണ്ട് .

ഏറെ പ്രകീർത്തിക്കപ്പെടുന്ന "കേരള മോഡൽ" ന്റെ ഗുണഫലമാണിത്. കേരളത്തിലെ മികച്ച വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിലവാരമുള്ള ആരോഗ്യം, ഭേദപ്പെട്ട വേതനം ഇവയൊക്കെ കാരണമാണ് ഈ അനുപാതം ഉയർന്നു നിൽക്കുന്നത്.

പുരുഷ ധനം 

ലളിതമായ ഒരു തത്വമുണ്ട്. നമുക്ക് ആവശ്യമുള്ളത്ര ഉത്പന്നങ്ങൾ വിപണിയിൽ മതി. 

എവിടൊക്കെ ഈ നിയമം തെറ്റുന്നോ, അവിടൊക്കെ ആ ഉത്പന്നത്തിന്റെ വില ഇടിയുന്നു. അതുകൊണ്ടാണ് സ്ത്രീധനം കൊടുക്കേണ്ടി വരുന്നത്.

Female -Male Ratio കുറവുള്ള സ്ഥലത്ത്, പുരുഷന്മാരുടെ എണ്ണം കൂടുതലും, സ്ത്രീകളുടെ എണ്ണം കുറവുമാണ്. അങ്ങനെയുള്ള ചില സ്ഥലങ്ങളിൽ വരൻ, വധുവിന് പുരുഷധനം കൊടുക്കണം. ഇത് നല്ലത്, എന്നല്ല പറയുന്നത്. വിവാഹത്തിന് ഒരു രീതിയിലുമുള്ള കൊടുക്കൽ വാങ്ങലുകളും ആവശ്യമില്ല. 

തീർച്ചയായും, സ്ത്രീക്ക് പുരുഷനൊപ്പം തന്നെ, കുടുംബസ്വത്തിനു അവകാശമുണ്ട്.പക്ഷേ, അത് മുഴുവൻ, വിവാഹസമയത്ത്, അതിനു മുൻപ് ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, അല്ലെങ്കിൽ ഒരിക്കലും കണ്ടിട്ടേ ഇല്ലാത്ത, വരനും രക്ഷിതാക്കൾക്കും കൊടുക്കുന്നത് എന്തിന്? അത് രക്ഷിതാക്കൾ വധുവിന്റെ പേരിൽ മാത്രമായി ഇടട്ടെ. പിന്നീട്, അവൾക്കും അവളുടെ കുഞ്ഞുങ്ങൾക്കും അത് പ്രയോജനപ്പെടും.

നെന്മണിയാൽ മരിക്കുന്ന പെൺകുഞ്ഞുങ്ങൾ 

പണ്ട്, ആൺകുഞ്ഞ് പിറന്നാൽ, കുരവയും ആർപ്പുവിളിയും.

പെൺകുഞ്ഞ്  ആണെകിൽ നിലവിളി, അല്ലെങ്കിൽ നിശ്ശബ്ദത. പിറന്നു വീഴുമ്പോഴേ, രക്ഷിതാക്കൾ വ്യാകുല ചിത്തരാകും, വിവാഹത്തിന് കൊടുക്കേണ്ട സ്ത്രീധനം ഓർത്ത്.

ആ ഗ്രാമത്തിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചാലുടൻ ഒരു നെന്മണി വായിലേക്ക് ഇട്ടുകൊടുക്കും. അതോടെ, കുഞ്ഞ് ശ്വാസം മുട്ടി മരിക്കും. ഇത് കഥയല്ല. ഏറെ വർഷങ്ങൾക്കു മുൻപ്, വാർത്ത ആയിരുന്നു.

ആ രക്ഷിതാക്കളെ എങ്ങനെ കുറ്റപ്പെടുത്തും?

കുഞ്ഞ് ആണോ പെണ്ണോ?

Female -Male Ratio ഉയർന്നു നിൽക്കാൻ സർക്കാർ പല മാർഗങ്ങളും അവലംബിക്കുന്നു. ഗർഭിണി ആയിരിക്കുമ്പോൾ, കുഞ്ഞിന്റെ വളർച്ച പരിശോധിക്കാൻ സ്കാൻ  ചെയ്യും.പക്ഷേ, കുഞ്ഞ് ആണോ പെണ്ണോ എന്ന് ഒരു ഡോക്ടറും പറയില്ല. അമ്മ ചോദിച്ചാൽ പോലും. അത് പറയുന്നത് നിയമവിരുദ്ധമാണ്.

ചില രക്ഷിതാക്കളെങ്കിലും ഗർഭസ്ഥ ശിശു പെണ്ണ്, എന്നറിയുമ്പോൾ, അത് അലസിപ്പിച്ച് കളയാനുള്ള വഴികൾ നോക്കുമെന്നു സർക്കാരിന് അറിയാം.

പോംവഴി ഇത്തിരി  കടുത്തതാണ്, എങ്കിലും 

ഈ കോവിഡ് കാലത്ത്, മരണത്തിനും വിവാഹത്തിനുമൊക്കെ, 20 പേർ, 50 പേർ, എന്നൊക്കെ നിബന്ധനകൾ ഉണ്ട്. നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ പോലീസിന്റെ/ ആരോഗ്യ പ്രവർത്തകരുടെ കർശന നിരീക്ഷണവും ഉണ്ട്. ജനം ഈ നിയമങ്ങൾ ഒക്കെ പാലിക്കുന്നുമുണ്ട്.

ഇതുപോലെ, സ്ത്രീധനം പാടില്ല, എന്ന നിയമം മാത്രം പോരാ. അത് പാലിക്കുന്നുണ്ടോ എന്ന പരിശോധന കൂടി വേണം. പാലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും എന്ന ബോധ്യം മതി.

നെറ്റിപ്പട്ടം കെട്ടിയത് പോലെ ആഭരണവിഭൂഷിതയായി നിൽക്കുന്ന വധുവാണെങ്കിൽ, മുഹൂർത്തത്തിന് മുൻപ് തന്നെ, വരനും വരന്റെ രക്ഷിതാക്കളും അകത്താകും, എന്ന അവസ്ഥ വന്നാൽ ആഭരണഭ്രമം കുറയും. അത് വധുവിന്റെ ആണെങ്കിലും വരന്റെ ആണെങ്കിലും.

ഇതൊന്നും സാധിക്കുന്നില്ലെങ്കിൽ 

സാമൂഹ്യ ശാസ്ത്രജ്ഞർ വിമർശിച്ചെക്കും. എങ്കിലും പറയാതെ വയ്യ.

Female -Male Ratio ഉയർത്തുന്നതിനെക്കുറിച്ച് ഒന്നും ചിന്തിക്കേണ്ട. സ്കാനിങ് സമയത്ത്, കുഞ്ഞ് ആണോ പെണ്ണോ എന്ന് പറയുക. 

ആ പാവം പെൺകുഞ്ഞിനെ ഈ ലോകത്തേക്ക് പിറക്കാതിരിക്കാൻ എങ്കിലും അനുവദിക്കൂ.