December 29, 2018

ഒരു മധുരപ്രതികാരം

 "മിസ്, എനിക്ക് പിറവം കോളേജിൽ പേപ്പർ പ്രസന്റേഷനു പോവണമെന്ന് ആഗ്രഹമുണ്ട്."

ഞാൻ അത്ഭുതത്തോടെ ബിജോയെ നോക്കി. കാരണം പ്രസന്റേഷന്റെ വിഷയം 'satellite communication'. ബിജോയ് പഠിച്ചിരുന്നത് പോളിമർ ബ്രാഞ്ചിലും.

ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, പോളിമർ എന്നീ മൂന്നു ബ്രാഞ്ചുകളാണ്  അന്ന് കോളേജിലുള്ളത്. മറ്റു രണ്ട് ബ്രാഞ്ചിലെ കുട്ടികൾ ആരെങ്കിലും ഈ വിഷയത്തിൽ താത്പര്യം കാണിച്ചിരുന്നെങ്കിൽ എനിക്ക് അത്ര അതിശയം തോന്നുമായിരുന്നില്ല. ഒരു പക്ഷേ, അന്നാവും ബിജോയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.

എന്തായാലും ഞങ്ങൾ സന്തോഷത്തോടെ ബിജോയെ യാത്രയാക്കി. തിരിച്ചുവന്നത് വെറും കൈയോടെയല്ല. ഒന്നാം സമ്മാനവുമായിത്തന്നെ.

അത് ഞങ്ങൾക്ക് അഭിമാന ദിവസമായിരുന്നു. കോളേജിന് മുഴുവനായും, പോളിമർ ഡിപ്പാർട്മെന്റിനു പ്രത്യേകിച്ചും. കോളേജിന്റെ ആദ്യവർഷമായിരുന്നു അത്. കോളേജിൽനിന്ന് ഒരു വിദ്യാർത്ഥി ഒരു മത്സരത്തിന് വേറൊരു സ്ഥാപനത്തിൽ  പോവുന്നതുതന്നെ ആദ്യം. മത്സരത്തിൽ ഒന്നാം സമ്മാനം നേടി തിരിച്ചെത്തുക എന്നത് അതിലേറെ സന്തോഷം. ഇപ്പോഴും ഓർക്കുന്നു, തിരിച്ചെത്തിയ ബിജോയെ അനുമോദിക്കാൻ കോളേജിലെ മുഴുവൻ സ്റ്റാഫും വിദ്യാർത്ഥികളും അടങ്ങിയ ഒരു യോഗം വിളിച്ചു ചേർത്തത്.

നാലു വർഷങ്ങൾ വേഗം കടന്നുപോയി. അതിനകം പല അനുഭവങ്ങളും. എവിടെ എന്ത് പ്രോഗ്രാമിന് പോയിവന്നാലും അവിടുത്തെ വിശേഷങ്ങളെല്ലാം വന്നു പറയുന്ന ബിജോയ്. അതും വളരെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം. ഒരിക്കൽ ബിജോയുടെ സംസാരം കേട്ട് ദീപ, "ബിജോയ് ആള് കൊള്ളാം" എന്ന് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞത്  മനസ്സിൽ നിൽക്കുന്നു.

നാലാം വർഷം, ക്യാമ്പസ്  റിക്രൂട്ട്മെന്റിനായി ഞങ്ങൾ പല കമ്പനികളെയും ബന്ധപ്പെട്ടു. അവസാനം എന്റെ  ക്ലാസ്സ്മേറ്റ് ആയിരുന്ന ഡെന്നീസ് അവരുടെ കമ്പനിയിലേക്ക്  വിദ്യാർത്ഥികളെ ജോലിക്കെടുക്കാമെന്ന് സമ്മതിച്ചു. ആദ്യമായി കോളേജിൽ എത്തുന്ന കമ്പനി. വിദ്യാർത്ഥികളും ആകെ ഉത്സാഹഭരിതരായി. അവർ തന്നെ മുൻകൈയെടുത്ത് കമ്പനിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ കോളേജിൽ കെട്ടി.

ഡെന്നീസ് വന്നു. വിദ്യാർത്ഥികളോടായി ഒരു ഹ്രസ്വപ്രഭാഷണം. അവരുടെ കമ്പനിയെക്കുറിച്ച്, എങ്ങനെയുള്ള ആളെയാണ് അവർ പ്രതീക്ഷിക്കുന്നത്, തുടങ്ങി ചുരുക്കം ചില കാര്യങ്ങൾ. പിന്നീട്, ഒരു എഴുത്തുപരീക്ഷ, ശേഷം ഒരു വാചാപരീക്ഷയും.  മൂന്നു പേരെയാണ് തിരഞ്ഞെടുത്തത്. പ്രശാന്ത്, പിഞ്ചു, ബിജോയ്.

പക്ഷേ, എന്ത് സംഭവിച്ചു എന്നറിയില്ല. പിന്നീട് പറയുന്നു. കമ്പനി തത്കാലം രണ്ട് പേരെയേ എടുക്കുന്നുള്ളൂ. അതിൽ ബിജോയ് ഇല്ല.  ഡെന്നീസ് ഏറെ ശ്രമിച്ചു. എല്ലാം നിഷ്‌ഫലം. ആദ്യം രണ്ട് പേരുടെ പേരെ ഉണ്ടായിരുന്നെങ്കിലും സാരമില്ലായിരുന്നു. കാര്യം എങ്ങനെയോ ബിജോയെ അറിയിച്ചു. ഇതിപ്പോൾ ക്യാമ്പസ്  റിക്രൂട്ട്മെന്റിൽ ജോലി കിട്ടിയെന്ന് വീട്ടുകാരും നാട്ടുകാരും അറിഞ്ഞു. നുണ പറഞ്ഞുവെന്നേ അവരെല്ലാം വിചാരിക്കൂ. അതൊരു വല്ലാത്ത പ്രതിസന്ധി തന്നെയായിരുന്നു. എന്തായാലും ധിഷണാശാലിയായ ബിജോയ് അതെല്ലാം വളരെ ധൈര്യപൂർവം തരണംചെയ്തു.

വേറൊരു കമ്പനിയിലാണ് ജോലി കിട്ടിയത്. അവിടെവെച്ച് ആദ്യത്തെ പേറ്റന്റിന് ഉടമയായി. ആദ്യമായി കോളേജിലെ ഒരു പൂർവ്വവിദ്യാർത്ഥിക്ക് ലഭിച്ച പേറ്റന്റ്. പിന്നീട് കുറേക്കാലം ഇംഗ്ലണ്ടിൽ. ഇപ്പോൾ പല പേറ്റന്റുകളും സ്വന്തം. കൂടാതെ ഒരു ബഹുരാഷ്ട്രകമ്പനിയിലെ ഉയർന്ന ഉദ്യോഗവും. മികച്ച അവസരങ്ങൾ കാത്തിരിക്കുന്നതിനാലാവും അന്ന് ആ ജോലി കിട്ടാതിരുന്നത്.

മറ്റുള്ളവർ നമുക്ക് തിരിച്ചുതരുന്നത്


കുറച്ചുനാൾ മുൻപ് ഞാൻ ബിജോയോട് ചോദിച്ചു. "ഇത്തവണ ജയിച്ചിറങ്ങുന്ന വിദ്യാർത്ഥികളിൽ ഒരാൾക്ക് നിങ്ങളുടെ കമ്പനിയിൽ ഒരു അവസരം കൊടുക്കാമോ?"

ഉടനടി മറുപടി വന്നു. "മിസ്, തീർച്ചയായും. എന്നാണ് കോളജിൽ റിക്രൂട്ട്മെന്റിനായി വരാൻ സാധിക്കുന്നതെന്ന്  ഞാൻ അറിയിക്കാം."

അറിയിച്ചു.

ബിജോയ് വന്നു. ടെസ്റ്റും ഇന്റർവ്യൂവും നടത്തി. വിദ്യാർത്ഥികളെ ജോലിക്കെടുത്തു. ഒന്നല്ല, നാലു പേരെ. രേവതി നന്ദന, അനു ശശി, ഫർസാൻ, ഷബാസ് .

എനിക്ക് ചെയ്യാൻ സാധിക്കാഞ്ഞത് ബിജോയ് ചെയ്തു.

ഒരു മധുരപ്രതികാരം.



4 comments: