November 22, 2020

എഞ്ചിനീയറിങ്ങും ചാനൽ സംപ്രേഷണവും

തങ്കുപ്പൂച്ചേ,... മീട്ടുപ്പൂച്ചേ ....

ഇത് പൊതു സമൂഹത്തിൽ ഉയർത്തിയ അനുരണനങ്ങൾ ചെറുതല്ല. 

lockdown സമയത്ത് Victers ചാനലിൽ ചെറിയ കുട്ടികൾക്ക് വേണ്ടി സായിശ്വത ടീച്ചർ നടത്തിയ ക്ലാസ്. പഠിപ്പിക്കുന്ന വിഷയത്തിൽ ലയിച്ച്,  ആത്മാർത്ഥതയോടെ, എടുത്ത ക്ലാസ്. ടീച്ചറിന്റെ തൊട്ടുമുൻപിൽ ഇരിക്കുകയാണ് കുട്ടികളെന്ന് നമുക്ക് തോന്നും.

"എനിക്ക് ആ ടീച്ചർ പഠിപ്പിക്കുന്ന സ്‌കൂളിൽ പോയാൽ മതി" എന്ന് കുഞ്ഞുങ്ങളെക്കൊണ്ട് പറയിച്ച ക്ലാസ്. 

കുഞ്ഞുങ്ങൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഇഷ്ടമാകുന്ന വിധം തികഞ്ഞ കൈയടക്കത്തോടെ നടത്തിയ ക്ലാസ്. കുഞ്ഞുങ്ങളുടെ ഭാവന വികസിപ്പിക്കുന്ന, അതിൽ സ്നേഹത്തിന്റെയും കനിവിന്റെയും ഉറവ ജനിപ്പിക്കുന്ന, അവരുടെ സംസാരശേഷിയും ശ്രദ്ധയുമൊക്കെ മെച്ചപ്പെടുത്തുന്ന ക്ലാസ്. 

 എഞ്ചിനീയറിങ്ങ് കോളേജിലെ Induction Programme 

സർക്കാരിന്റെ നിർദ്ദേശമനുസരിച്ച്, ഡിസംബർ 1 ന് ഒന്നാം വർഷ ബി ടെക് ക്ലാസ് ആരംഭിക്കുകയാണ്.  ഒന്നാം വർഷക്കാരെ സിലബസ് പഠിപ്പിക്കുന്നതിന് മുൻപ്, AICTE  മാർഗ്ഗനിർദ്ദേശം അനുസരിച്ച്, മൂന്നാഴ്‌ച നീളുന്ന Induction Programme നടത്തണം. 

ഒരു എഞ്ചിനീയർക്ക് അവന്റെ വിഷയത്തിൽ നല്ല അറിവും പ്രവൃത്തിപരിചയവും ആവശ്യമാണ്. ഒപ്പം തന്നെ താനുൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് ബോധ്യമുള്ള പൗരനുമാവണം. ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്ന ഒരു നല്ല മനുഷ്യനുമാകണം. ഇതൊക്കെ സ്വായത്തമാക്കണമെങ്കിൽ എഞ്ചിനീയറിങ്ങിനു പുറമേ, മറ്റു ചില കഴിവുകളുംകൂടി വിദ്യാർത്ഥി ആർജ്ജിക്കേണ്ടതാണ്. 

ഏതൊരു വിദ്യാർത്ഥിയുടെയും ജീവിതത്തിലെ നാഴികക്കല്ലാണ്, സ്‌കൂളിൽനിന്ന് കോളേജിലേക്കുള്ള മാറ്റം. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽനിന്ന് , ഭിന്നങ്ങളായ കഴിവുകളോടെയാണ്, വിദ്യാർത്ഥികൾ കോളേജിൽ എത്തുന്നത്. കൂടാതെ, ചെറിയ അങ്കലാപ്പും ചില ആശങ്കകളുമുണ്ടാകും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവനെ (ളെ) പ്രാപ്തനാക്കുന്നത് വളരെ പ്രധാനമാണ്. അപരിചിതങ്ങളായ സാഹചര്യങ്ങളെ നേരിട്ട്, സീനിയേഴ്സ്, അതുപോലെ ഒപ്പം പഠിക്കുന്നവർ, അധ്യാപക-അനധ്യാപകർ ഇവരുമൊക്കയായി, ഇണങ്ങി, കോളേജിൽ പഠിക്കണം.

വെറുതെ പഠിച്ചാൽ പോരാ, നല്ല മികവോടെ, എന്നാൽ ഒട്ടും മത്സരബുദ്ധി ഇല്ലാതെ.

ഇതിന് എല്ലാവർക്കും വ്യത്യസ്തങ്ങളായ കഴിവുകളാണെന്നു തിരിച്ചറിയണം. അതിന് അവനവനെ ആദ്യം മനസ്സിലാക്കണം. 

ഇതൊക്കെ സാധ്യമാക്കാനാണ് Induction Programme നടത്തണമെന്ന്  AICTE നിഷ്കർഷിക്കുന്നത്. 

കലാ-സാഹിത്യ-സാംസ്കാരിക-പ്രവർത്തനങ്ങൾ, പ്രശസ്തരായ വ്യക്തികൾ നടത്തുന്ന പ്രഭാഷണങ്ങളും ശില്പശാലകളും, കോളേജ്-ഡിപ്പാർട്മെന്റ്-ലൈബ്രറി- ഗ്രൗണ്ട്, കൂടാതെ കോളേജിന്റെ സമീപ പ്രദേശങ്ങളുടെയും  സന്ദർശനം, mentoring, Universal Human Values (UHV), Physical activity, തുടങ്ങിയ പാഠ്യേതര വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. കഴിയുന്നതും ഏതാണ്ട്, 20 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി വിദ്യാർത്ഥികളെ വിഭജിച്ച് വേണം ആക്ടിവിറ്റികൾ നടത്താൻ.

സർക്കാരും യൂണിവേഴ്‌സിറ്റിയും മനസ്സുവെച്ചാൽ...

കേരളത്തിലെ എല്ലാ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികൾക്കും (ഗവണ്മെന്റ് എന്നോ പ്രൈവറ്റ് എന്നോ  വ്യത്യാസമില്ലാതെ) പഠനനിലവാരവും വ്യക്തിത്വ വികസനവും ഒരുപോലെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ, സർക്കാരും യൂണിവേഴ്‌സിറ്റിയും. 

അതുകൊണ്ട്, സ്‌കൂൾ കുട്ടികൾക്കായി നടത്തിയത് പോലെ, Victers  ചാനലിൽ Induction Programmeന്റെ ഭാഗമായി ചില പരിപാടികൾ എങ്കിലും സംപ്രേഷണം ചെയ്‌താൽ നന്നായിരിക്കും. 

ഇതുകൊണ്ട് പല ഗുണങ്ങൾ ഉണ്ട്. 

ഏറ്റവും പ്രധാനം, എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള ഏതാനും പരിപാടികൾ എങ്കിലും വീക്ഷിക്കാൻ സാധിക്കുമെന്നതാണ്. 

ഇപ്പോൾ ഓൺലൈൻ ക്ലാസിന്റെ നിലവാരം, ഇന്റർനെറ്റ് ലഭ്യത/വേഗത എന്നിവയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ Victers  ചാനലിൽ സംപ്രേഷണം ചെയ്‌താൽ, ഇത്തരം തടസ്സങ്ങൾ Induction Programmeനെ ബാധിക്കില്ല.  

എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇപ്പോൾ, 3, 5, 7, എന്നീ സെമസ്റ്ററുകളിലെ ഓൺലൈൻ ക്‌ളാസ് നടന്നുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസിന് ചില ഗുണങ്ങൾ ഉണ്ടെങ്കിലും പോരായ്മകളും ഉണ്ട്. ഇത് സിലബസിലുള്ള വിഷയങ്ങളുടെ കാര്യം. അപ്പോൾ പിന്നെ, person-to-person ഇടപെടലുകൾ ആവശ്യമുള്ള പരിശീലനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് പരിമിതികളുണ്ട്. 

മികച്ച രീതിയിൽ Induction Programme നടത്തുന്ന കുറച്ച് വ്യക്തികളും/സ്ഥാപനങ്ങളും ഉണ്ട്. എല്ലാ കോളേജുകളും ഒരേ സമയത്ത് Induction Programme നടത്തുന്നതിനാൽ, മുൻപറഞ്ഞ വ്യക്തികൾക്ക്, തങ്ങളെ ആവശ്യപ്പെട്ടു വരുന്ന എല്ലാവർക്കും സേവനം നൽകാൻ സാധിക്കാതെ വരുന്നു. 

പല കോളേജുകൾക്കും മേൽപ്പറഞ്ഞ വ്യക്തികളെ afford ചെയ്യാൻ സാധിക്കാറുമില്ല.

എഞ്ചിനീയറിങ്ങ് വിഷയങ്ങളിലും സംപ്രേഷണം ആവാം

 
ചാനൽ സംപ്രേഷണം, Induction Programmeൽ മാത്രം ഒതുക്കേണ്ട. സമർത്ഥരായ ഒട്ടേറെ എഞ്ചിനീയറിങ്ങ് അദ്ധ്യാപകരുണ്ട്. പക്ഷേ, അവരുടെ ഒക്കെ സേവനം, അതതു കോളേജുകളിൽ മാത്രമായി ഒരുങ്ങിപ്പോകുകയാണ്. ഇത് ദേശത്തിന്റെ നഷ്ടം തന്നെയാണ്. മാത്രമല്ല, മാനവ വിഭവശേഷി പൂർണമായ തോതിൽ ഉപയോഗിക്കപ്പെടുന്നുമില്ല. ഇവർ പഠിപ്പിക്കുന്ന കോളേജുകളിൽ പ്രവേശനം കിട്ടാത്ത ഒറ്റ കാരണത്താൽ, മറ്റു വിദ്യാർത്ഥികൾക്ക്, ഇവരുടെ വൈദഗ്ദ്യം നഷ്ടപ്പെടുത്തിക്കൂടാ.

lockdown കാലത്ത് ASAP പോർട്ടലിൽ ഓൺലൈൻ ക്ളാസുകൾ എടുക്കാനുള്ള സൗകര്യം കൊടുത്തിരുന്നു. ഇതൊരു സാങ്കേതിക മുന്നേറ്റം തന്നെയാണ്. ചാനൽ സംപ്രേഷണം നടത്തിയാൽ  കൂടുതൽ വിദ്യാർത്ഥികളിൽ ക്‌ളാസ് എത്താൻ സഹായകമാകും.

November 15, 2020

അവസാനത്തെ കുപ്പായം

ഓഡിറ്റോറിയത്തിൽ ഏറ്റവും പുറകിലായി കുറെ ബെഞ്ച് ഇട്ടിരിക്കുന്നു. അവിടെ ചേച്ചിമാരാണ്  ഇരിക്കുന്നത്. പൈതങ്ങൾ എല്ലാം സ്റ്റേജിന്റെ മുൻപിൽ ചമ്രം പടിഞ്ഞിരിക്കുന്നു.  

ഒരു സുന്ദരി ചേച്ചിയാണ് ഇപ്പൊൾ സ്റ്റേജിൽ. ചേച്ചി മൈകിന് മുമ്പിൽനിന്ന്  അങ്ങേയറ്റം ശ്രുതി മധുരമായി പാടുകയാണ്. ഗിരിജചേച്ചിയെ മിക്കവാറും കാണുന്നതാണ്. ഇത്രയും നന്നായി പാടുമെന്ന് അറിഞ്ഞിരുന്നില്ല. നീളൻ പട്ടുപാവാടയും, നീണ്ട് ഇടതൂർന്ന മുടിയും കാറ്റത്ത് പറക്കുന്നു. ഏതോ ചലച്ചിത്രത്തിലെന്നപോലെ ഒരു ദൃശ്യം...

"പൂവുകൾക്ക്‌ പുണ്യകാലം
മെയ്മാസ രാവുകൾക്ക്‌ വേളിക്കാലം.....
മാനത്തെ നവരത്ന വ്യാപാരത്തെരുവുകളിൽ 
മഞ്ചൽ ഏറി വന്നിറങ്ങിയ രത്നവ്യാപാരി...."

വയലാർ രാമവർമ രചിച്ച്, ദേവരാജൻ മാഷ് ഈണമിട്ട്, സുശീല പാടിയ ഗാനം. ചിത്രം ചുവന്ന സന്ധ്യകൾ 

ഈ പാട്ട്, പിന്നെ എപ്പോഴൊക്കെ കേട്ടിട്ടുണ്ടോ, പ്പോഴൊക്കെ, എന്റെ മനസ്സിൽ വരുന്നത് ഗിരിജ ചേച്ചി  പാട്ട് പാടിയ രംഗമാണ്.

വർഷങ്ങൾക്ക് ശേഷം, അടുത്തിടെ ആ സുന്ദരിപ്പാട്ടുകാരിയെ കണ്ടൂ. അതിസുന്ദരിയായ മകളോടൊപ്പം. 

വാക്കുകളും ഈണങ്ങളും 


എന്തുകൊണ്ടോ, എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഇത്. ചില ഇഷ്ടങ്ങൾക്ക്‌ കാരണം കണ്ടെത്തുക ദുഷ്കരമാണ്.

ചലച്ചിത്ര ഗാനങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ചില വാക്കുകൾ ഉണ്ട്. നമ്മൾ കേട്ടു കേട്ട് തഴമ്പിച്ച വാക്കുകൾ. കേൾവിയിലും അർത്ഥത്തി ലും വളരെ മൃദുവായ വാക്കുകൾ.  

പക്ഷേ, വേറെ ഏതു പാട്ടിലാണ് "വ്യാപാരത്തെരുവ്‌",  "വ്യാപാരി" തുടങ്ങിയ വാക്കുകൾ ഉള്ളത്? വിപണനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ, ഒരു കവിതയിലോ ചലച്ചിത്ര ഗാനത്തിലോ അനുയോജ്യമാവില്ല എന്ന ഒരു പൊതു വിശാസം ഉണ്ടോ?

അഥവാ, ഉണ്ടെങ്കിൽത്തന്നെ, ഈ പൊതുബോധ്യത്തിന്  ചില അപവാദങ്ങൾ ഉണ്ട്. ഭാസ്കരൻ മാഷ് എഴുതി, ബാബുരാജ് സംഗീതം പകർന്ന്, എസ്. ജാനകി ആലപിച്ച ആ പ്രശസ്ത ഗാനം. ചിത്രം അന്വേഷിച്ചു, കണ്ടെത്തിയില്ല.

"കവിളത്തെ കണ്ണീർ കണ്ട് 
മണിമുത്താണെന്ന് കരുതി
വില പേശാൻ  ടിയെത്തിയ  
വഴിയാത്രക്കാരാ...
വഴിയാത്രക്കാരാ..."

ജ്ഞാനപീഠ പുരസ്കാരം നേടിയ കവി ജി. ശങ്കരക്കറുപ്പിന്റെ ഒരു കവിതയുണ്ട്.

ശ്രാന്തമംബരം  
നിദാഘോഷ്മള  സ്വപ്നാക്രാന്തം
താന്ത മാരബ്ധ ക്ലേശ രോമന്ഥം 
മമ  സ്വാന്തം....

കടുകട്ടി വാക്കുകളുള്ള ഈ കവിത യേശുദാസ് ആലപിച്ച്, അഭയം ചലച്ചിത്രത്തിൽ (സംവിധാനം രാമു കാര്യാട്ട്) ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഒരിക്കൽ, ജി. ശങ്കരക്കറുപ്പ്‌, ഈ കവിതക്ക് ഈണം നൽകിയ ദക്ഷിണാമൂർത്തിയെ കണ്ടുപ്പോൾ ചോദിച്ചു.

"ഓ, ഇതാണോ എന്റെ കവിതക്ക് ഈണം നൽകി പഞ്ഞിപോലെ ആക്കിയ ആൾ?"

ഊരിയെറിയുന്ന കുപ്പായങ്ങൾ 

ഗിരിജചേച്ചിക്കു ശേഷം എത്തിയത് രാധി. അസാദ്ധ്യമായി  ഏകാഭിനയം ചെയ്യും. നടന്നു വന്നപ്പോൾ തന്നെ എല്ലാവരും കൈ അടിച്ചു. ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 

വീണ്ടും കൈയ്യടി.

പക്ഷേ, പൊടുന്നനെ രാധി താൻ ധരിച്ചിരുന്ന പാവാട ഊരി മാറ്റാൻ തുടങ്ങി.

കൈയ്യടിയും ചിരിയും നിന്നു. സദസ്സ് ഞെട്ടി.

ഇവൾ എന്താണ് ഈ കാണിക്കുന്നത്? സദസ്സിൽ മുറുമുറുപ്പ്. 

അതാ, പാവാടയുടെ അടിയിൽ പാന്റ്സ്. ഞങ്ങൾക്ക് സമാധാനമായി. പിന്നീട്, ധരിച്ചിരുന്ന, ബ്ലൗസും ഊരി മാറ്റി. ഒരു ഷർട്ട് ഞങ്ങ കണ്ടു.

അതോടെ, സദസ്സ് ആർത്ത് ചിരിക്കാൻ തുടങ്ങി. ഇങ്ങനെ വേഷം മാറുന്ന രീതി അതിനു മുൻപ് ഞങ്ങൾ കണ്ടിട്ടേ ഇല്ലായിരുന്നു. പുതുമയാർന്ന പ്രകടനം. പുതിയ കഥാപാത്രത്തിന് ചേരുന്ന വേഷവിധാനവുമായി വീണ്ടും ഏകാഭിനയം.

തീർന്നില്ല. 

ഇട്ടിരുന്ന ഷർട്ട് ഊരിമാറ്റി. അടിയിൽ ഒരു ബനിയൻ. അടുത്ത് വെച്ചിരുന്ന മുണ്ട്, പാന്റ്സിന്റെ മുകളിൽ ഉടുത്തു.

ഒരു നാടൻ കഥാപാത്രത്തെ ഞങ്ങ കണ്ടു. പിന്നെ ഞങ്ങ കേട്ടു.

തകർപ്പൻ കൈയ്യടി.

കുറെ നാൾ മുൻപ്, ഷീബ പറഞ്ഞു. 

"പാൽപാത്രം വീട്ടിന്റെ വെളിയിൽത്തന്നെ ഇരിക്കുകയായിരുന്നു. രാധിയെ വെളിയിലേക്ക് കണ്ടതുമില്ല. ഉണ്ണി അയലത്തെ രണ്ടുമൂന്ന് പേരുമായി പോയി നോക്കി. തൂങ്ങി നിൽക്കുന്നു."

അവസാനത്തെ കുപ്പായവും ഊരിയെറിഞ്ഞു രാധി പോയി.