January 23, 2021

എത്രയും ബഹുമാന്യയായ....

 "ഉദയനാണ് താരം" രോഷൻ ആംഡ്‌റൂസ് സിനിമ. 

സംവിധായകനായ ഉദയന്റെ  (മോഹൻ ലാൽ) ആദ്യ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത് സരോജ് കുമാർ (ശ്രീനിവാസൻ). ചിത്രത്തിന്റെ നിർമാതാവ് ബേബിക്കുട്ടൻ (മുകേഷ്).

ഷൂട്ടിങ്ങ് സമയത്ത് ഉദയന് തുടർച്ചയായി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സരോജ് കുമാർ.

"നായകൻ നായികയോട് മാപ്പ് പറയുന്ന സീൻ ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ?"  ഉദയൻ 

"ഞാൻ മാപ്പ് പറയാനോ? അതും ഒരു പെണ്ണിനോട്? എന്റെ ഇത് വരെയുള്ള ഒരു ചിത്രത്തിലും ഞാൻ ആരോടും മാപ്പ് പറഞ്ഞിട്ടില്ല. വേണമെങ്കിൽ അവൾ എന്നോട് മാപ്പ് പറയട്ടെ. എന്റെ അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന്. അങ്ങനെ തിരക്കഥ മാറ്റിയെഴുതൂ." സരോജ് കുമാർ

എന്ത് പറയണമെന്നറിയാതെ ഉദയൻ അന്തിച്ച് നിൽക്കുമ്പോൾ ബേബിക്കുട്ടൻ ഇടപെടുന്നു.

"അതെന്താണെന്നു അറിയാമോ സരോജ്? ഇതിൽ വേറൊരു സീനിൽ നായിക നായകനോട് മാപ്പ് ചോദിക്കുന്നുണ്ട്. മാത്രവുമല്ല, അവസാനം എല്ലാ കഥാപാത്രങ്ങളും സരോജിനോട് മാപ്പ് ചോദിക്കുന്ന ഒരു സീനുമുണ്ട്. അതുകൊണ്ട് ഈ സീൻ ഇങ്ങനെ തന്നെ ഇരിക്കട്ടെ.?" ബേബിക്കുട്ടൻ.

"അങ്ങനെയാണെങ്കിൽ ശരി." സരോജ് കുമാർ

കുറച്ച് കഴിയുമ്പോൾ സരോജ് വീണ്ടും..

"ക്യാമറ ക്രെയിനിൽ വെയ്ക്കൂ.." സരോജ് കുമാർ

"അല്ല, ഈ സീനിൽ ക്യാമറ ട്രാക്ക് ആൻഡ് ട്രോളിയിൽ ആണ്?"  ഉദയൻ 

വാശി പിടിച്ച് നിൽക്കുന്ന സരോജിനെ വരുതിയിലാക്കാൻ വീണ്ടും ബേബിക്കുട്ടൻ എത്തുന്നു.

"അത് സരോജ്... ഇതിനു മുൻപുള്ള രണ്ടു സീനിൽ ക്യാമറ ക്രെയിനിൽ ആണ്.അതുകൊണ്ടാണ് ഈ സീനിൽ...?" ബേബിക്കുട്ടൻ 

"അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല. ഇത് ആദ്യമേ പറയണ്ടേ?" സരോജ് കുമാർ

അപ്പോൾ ബേബിക്കുട്ടൻ ഉദയനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്....

സിനിമ അവിടെ നിൽക്കട്ടെ.


അല്പം കാര്യം 

നമുക്ക് ആരോടെങ്കിലും ബഹുമാനം തോന്നണമെങ്കിൽ ആദ്യം സ്നേഹം ഉണ്ടാവണം. സ്നേഹം ഇല്ലാതെ ബഹുമാനം തോന്നുമോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. സ്നേഹമില്ലെങ്കിൽ പിന്നെ തോന്നുന്നത് ഭീതിയാണ്. 

സ്നേഹമില്ല, ബഹുമാനമില്ല. യാത്രയിൽ നമ്മെ കടന്നു പോകുന്ന അപരിചിതനായ വഴിപോക്കനോട് തോന്നുന്ന പരിഗണന പോലുമില്ല. എങ്കിലും നമ്മെ ആരെങ്കിലും " ആദരണീയനായ/ ബഹുമാന്യനായ/ സംപൂജ്യനായ" എന്നൊക്കെ വിശേഷിപ്പിച്ചാൽ എന്ത് തോന്നും? 

അവർ നമ്മെക്കാൾ ഉയർന്നു നിൽക്കുന്നു. അതുകൊണ്ട്  അവർക്കു നമ്മോട് പരിഹാസം..ആക്ഷേപം, പുച്ഛം..ഇത്യാദി വികാരങ്ങൾ.

ഈ കാപട്യം മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. അതുകൊണ്ട്, ഞാനാണെങ്കിൽ ആ നിമിഷം ഓർമ്മിക്കുന്നത് ബേബിക്കുട്ടന്റെ ആ ഡയലോഗ് ആണ്.

എല്ലാവരും ഇങ്ങനെ തന്നെയാവും എന്നാണ് ഞാൻ കരുതുന്നത്. 

സ്നേഹം, ബഹുമാനം, പരിഗണന, ഇവയൊക്കെ നമ്മുടെ സ്വാഭാവിക പെരുമാറ്റത്തിൽ നിന്ന് മറ്റുള്ളവർക്ക്  മനസിലാകും. 


താങ്കൾ എന്ന വ്യക്തിയെ അല്ല..

അപ്പോൾ ഒരു വാദം ഉയർന്നേക്കാം. 

"ഞാൻ അഭിസംബോധന ചെയ്തത്, താങ്കൾ എന്ന വ്യക്തിയെ അല്ല. മറിച്ച് ആ പദവിയെ ആണ്."

അങ്ങനെയെങ്കിൽ, എല്ലാ സന്ദർഭങ്ങളിലും ഈ "പദവി പരിഗണന" ഉണ്ടാവണം. അല്ലാതെ, നമ്മെ "സരോജ കുമാരി" ആക്കാനായി "ആദരിക്കരുത്".

No comments:

Post a Comment