July 20, 2026

രഘുറായ്‍യുടെ കൈയ്യൊപ്പോടെ ഒരു പുസ്തകം

Courtesy : Sri. Reghurai and Penguin Books


ബിജു സർ ഒരു അടുക്ക് പുസ്തകം കൊണ്ടുവന്നു മുൻപിൽ വെച്ചു. ഒപ്പം ചില നിർദ്ദേശങ്ങളും. അതിലെ, സാധാരണയിൽ കവിഞ്ഞ നീളവും വീതിയും ഉള്ള,  വലിയ പുസ്തകം തുറന്നു.  ഒരു ഫോട്ടോബുക്കാണ്.

വിസ്മയത്തോടെ കണ്ടു.

ശ്രീ രഘുറായ് സമ്മാനിച്ച പുസ്തകമാണ്. അദ്ദേഹത്തിന്റെ സുന്ദരമായ കൈപ്പടയും കൈയൊപ്പും. 

രഘുറായ്  ആരെന്നു അറിയാത്തവർക്കായി... അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള ഫോട്ടോഗ്രാഫർ. രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 

പ്രിയദർശൻ-രഘുറായ്: ആദ്യകൂടിക്കാഴ്ച 

സംവിധായകൻ ശ്രീ  പ്രിയദർശൻ തന്റെ സിനിമയിലെ ഏതു ഷോട്ടും എടുക്കുന്നതിനു മുൻപ് മനസ്സാ വന്ദിക്കുന്ന രണ്ടു പേരിൽ ഒരാൾ ശ്രീ രഘുറായ് ആണത്രേ.  സെറ്റുകൾക്കുള്ള Reference ആയി അദ്ദേഹം രഘുറായിയുടെ ഫോട്ടോസ് ഉപയോഗിക്കാറുണ്ട്. രഘുറായിയെ കുറിച്ചും അദ്ദേഹത്തിന്റെ കൈയൊപ്പോടെ ഒരു പുസ്തകം നേടിയെടുത്തതിനെ കുറിച്ചും പ്രിയദർശൻ എഴുതിയിരിക്കുന്നത് ഇവിടെ വായിക്കാം. കുറിപ്പിന്റെ സംക്ഷിപ്ത രൂപം ഇവിടെയും.

ഒറ്റയ്ക്കല്ല, ഒരുമിച്ചാവണം 

താഴെയുള്ള ഫോട്ടോ നോക്കൂ. ഒരു ചുവർ പരസ്യത്തിന് മുൻപിൽ കുറച്ച് ആളുകൾ ഉണ്ട്. തന്റെ നീളമേറിയ മുടിപ്പിന്നൽ ഇരുകൈകൾ കൊണ്ട് ശക്തിയായി വലിക്കുന്ന യുവതിയാണ് പരസ്യത്തിൽ.  പരസ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടതാണ് മുടിപ്പിന്നൽ. ഒപ്പം ഒരു വാചകവുമുണ്ട്. "It's got to be strong, if you want it long” 

Courtesy : Sri. Reghurai and Penguin Books


എണ്ണയുടെയോ ഷാമ്പൂവിന്റെയോ പരസ്യമായിരിക്കാൻ സാധ്യതയുണ്ട്. മുൻപിൽ ആളുകൾ ഉള്ളതിനാൽ പരസ്യത്തിന്റെ ഏറ്റവും താഴെ എഴുതിയിരിക്കുന്നത് വായിക്കാൻ സാധിക്കുന്നില്ല. 

രഘുറായ് ഈ  ഫോട്ടോ എടുത്തിരിക്കുന്നത് പരസ്യദാതാക്കൾക്ക് വേണ്ടിയാണെന്ന് തോന്നുന്നില്ല. ആയിരുന്നെങ്കിൽ ഏതു ഉത്പന്നം/കമ്പനി എന്ന് വ്യക്തമാക്കുന്ന അവസാന ഭാഗം മറയത്തക്ക വിധം ഫോട്ടോ എടുക്കില്ലായിരുന്നു. 

മുൻപിലുള്ള മനുഷ്യരും ചുവർ പരസ്യവുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നും തോന്നുന്നില്ല. പിന്നെ എന്തിനാവും ഇവരെ ഫോട്ടോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

പരസ്യത്തിന് മുൻപിൽ പുരുഷന്മാർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, വിദ്യാർത്ഥികൾ,  നിൽക്കുന്നവർ, ഇരിക്കുന്നവർ, ഒക്കെയുണ്ട്.  ഓരോരുത്തരും അവരവരുടെ ലോകത്തിലാണ്. ഇവർക്ക് പരസ്പരം ബന്ധമോ അല്ലെങ്കിൽ പരിചയം പോലുമോ ഉള്ളതായി തോന്നുന്നില്ല. 

പരസ്യവാചകത്തിൽ പറയുന്നത് മുടിക്ക്നീളം  അല്ലെങ്കിൽ വളർച്ച വേണമെങ്കിൽ ബലം ഉണ്ടാവണമെന്നാണ്. അതും യുവതി ഒരു മുടി മാത്രം വലിച്ചുകൊണ്ടല്ല, ബലം കാണിക്കുന്നത്. മുടിപ്പിന്നൽ ഒരുമിച്ച് എടുത്തതാണ്. 

ഒരു വ്യക്തിക്ക് ആവശ്യമായ  ബലം/കഴിവ് ഉണ്ടെങ്കിലും, വളർച്ച/വികസനം വേണമെങ്കിൽ അയാൾ തനിച്ച് പോരാ. ജനം ഒരുമിച്ച് നിൽക്കണമെന്ന  അവബോധം നൽകാനാവും രഘുറായ് ശ്രമിച്ചത്.  

ഈ ഫോട്ടോ എടുത്ത കാലത്തെ രാഷ്ട്രീയ/സാമൂഹിക സാഹചര്യങ്ങൾ ഇത്തരം Composition ടെ ഫോട്ടോ എടുക്കാൻ രഘുറായിയെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. 

മുഖം നഷ്ടമാവുന്നവർ 

താഴത്തെ ഫോട്ടോയിൽ മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനാണ്. ഇരുവശങ്ങളിലും നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ. നടുവിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ജനം.

Courtesy : Sri. Reghurai and Penguin Books

സാധാരണ ഇത്തരം ഫോട്ടോകളിൽ ആളുകൾ തിങ്ങി നിറഞ്ഞ്, കാണുന്നവരിൽ പോലും ശ്വാസം മുട്ടൽ ഉളവാക്കും വിധമാവും. നേരെ മറിച്ച് Slow shutter speed ൽ എടുത്ത ഈ ഫോട്ടോയിൽ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ജനത്തിന്റെ മുഖങ്ങളോ, ശരീരമോ, വ്യക്തമല്ല. തിരക്ക് പിടിച്ച നഗര ജീവിതത്തിൽ മനുഷ്യർക്ക് മുഖം നഷ്ടപ്പെടുന്നു എന്ന് സൂചിപ്പിക്കാനാവും ഇങ്ങനെ ഫോട്ടോ എടുത്തിരിക്കുന്നത്. അത് ഒരു ജനപ്രവാഹമാണ്. ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരാകാതെ മനുഷ്യർ ഒരു പുഴ പോലെ ഒഴുകുന്നു. 

പക്ഷേ, ഈ തിരക്കിനിടയിലും നിന്ന് പത്രം വായിക്കുന്ന ആളെയും ഇരിക്കുന്ന ഏതാനും ചിലരെയും വ്യക്തമായി കാണാം. ഏതു ജനസഞ്ചയത്തിലും തങ്ങളുടെ സ്വന്തം ലോകത്തിൽ വിഹരിക്കാൻ സാധിക്കുന്നവർ.  ആൾക്കൂട്ടത്തിൽ തനിയെ..