July 5, 2013

ഭൂമിക്ക് കപ്പം കൊടുക്കുന്നവർ


ഈയ്യിടെ അലി വീണ്ടും ഓർമ്മയിലെത്തി. അലി താജ്ബക്ഷ്. കവൻഡിഷ് ലാബിൽ എത്തുന്നതിനുമുൻപ് പേര് പല പ്രബന്ധങ്ങളിലും കണ്ടിരുന്നു. ഞാൻ കരുതി, ഏതെങ്കിലും ഗവേഷണവിദ്യാർത്ഥിയാവും. നേരിട്ടു കണ്ടപ്പോൾ ഏകദേശം  അറുപതു വയസ് പ്രായംമുപ്പത്തിയഞ്ചു വർഷമായി ഇംഗ്ലണ്ടിൽ ജീവിതം. റിസർച്ച് അസോസിയേറ്റാണ്. അല്പം കുനിഞ്ഞ് ആലോചനാനിമഗ്നനായുള്ള നടത്തം. എന്തും ഏതും വളരെ ക്ഷമയോടെ, ശ്രദ്ധാപൂർവ്വം ചെയ്യുന്നു.വളരെ പതിഞ്ഞ, സാവധാനത്തിലുള്ള സംസാരം. മിക്കവാറും ദിവസങ്ങളിൽ രാവിലെ ഏഴര മുതൽ വൈകുന്നേരം അഞ്ചര വരെ ലാബിൽത്തന്നെ. ഇടയ്ക്കിടയ്ക്കു കൈകൾ വിറയ്ക്കുന്നു. അതുകൊണ്ട് കൂടുതൽ കൃത്യത ആവശ്യമുള്ള പരീക്ഷണങ്ങൾ ചെയ്യുമ്പോൾ ഇടതുകൈകൊണ്ട് വലതുകൈ മുറുകെപ്പിടിക്കുന്നതുകാണാം.

അലിയെ ലാബിൽ എല്ലാവർക്കും എപ്പോഴും വേണം. “അലീ, മൈക്രോസ്കോപ്പിലെ പോളറൈസർ പ്രവർത്തിക്കുന്നില്ല.” “അലീ, എനിക്കൊരു ടെഫ്ളോൺ ടേപ്പ് വേണം.” പലർക്കും പല ആവശ്യങ്ങളാണ്. എവിടെയും അലി എത്തും, വൈമനസ്യമില്ലാതെ.“

ലാബിലെ എന്തും ഏതും എനിക്ക് അത്ഭുതമായിരുന്നു. ആരോടെങ്കിലും ചോദിച്ചേ മതിയാകൂ. എന്റെ സംശയങ്ങൾ; എങ്ങനെയാണ് ശുദ്ധവായു ലാബിലേക്ക് കടത്തിവിടുന്നത്? അശുദ്ധവായു പുറന്തള്ളുന്നതെങ്ങനെ?...വളരെ കൃത്യമായി ഓരോന്നിന്റേയും പ്രവർത്തനം അലി വിശദീകരിച്ചു. ഒരു പക്ഷേ, വിഡ്ഢി ഏതെങ്കിലും സ്വിച്ച് അമർത്തി എല്ലാവർക്കുംകൂടി ആപത്ത് വരുത്തുമെന്നു ഭയന്നാവും.

പരിഹസിക്കാതെ, എന്റെ സംശയങ്ങൾക്ക് ക്ഷമാപൂർവ്വം ഉത്തരം നല്കുന്നവരെ എനിക്കു വിശ്വാസമാണ്. പ്രിയവും.

ഒരിക്കൽ അലി ഒരു പരീക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഞാൻ അത് കൗതുകത്തോടെ നോക്കിനില്ക്കുന്നു.  സാധാരണയായി ഞാൻ മറ്റൊരാളുടെ പരീക്ഷണം ശ്രദ്ധിക്കില്ല (വിദ്യാർത്ഥികളുടെ ഒഴികെ). നമുക്ക് വേറെ പണിയില്ലേ? മാത്രമല്ല, അവരുടെ ഗവേഷണരഹസ്യം അടിച്ചുമാറ്റാനാണെന്നു കരുതുകയും ചെയ്യും. പക്ഷേ, അങ്ങനെ യാതൊരു ആശങ്കയും അലിക്ക് ഇല്ല.

നമ്മുടെ പഴയ സാമൂതിരി-കുരുമുളക്-തിരുവാതിര ഞാറ്റുവേല കഥ അലിക്ക് അറിയാമായിരിക്കും.ചിരിയോടെ ഓർത്തു. 

യഥാർത്ഥത്തിൽ ഞാൻ കാണുന്നത് പരീക്ഷണമല്ല; കേൾക്കുന്നതും. മറിച്ച് അവരിലെ നന്മയാണ്. അതുകൊണ്ടാണ്  നിങ്ങൾ ഇപ്പോൾ അലിയെക്കുറിച്ച്  വായിക്കുന്നത്. 

എന്താണു ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അലി എന്നോടു വിസ്തരിക്കുകയും  ചെയ്യുന്നുണ്ട്. അലി ഒരു പാത്രത്തിൽനിന്ന് ഏതോ പദാർത്ഥം മറ്റൊന്നിലേക്ക് മാറ്റുകയാണ്. സ്വർണ്ണത്തരികൾ കൈകാര്യം ചെയ്യുന്നതുപോലെ. വളരെക്കുറച്ചു പദാർത്ഥമേയുള്ളൂ. കൂടിയാൽ അര ഗ്രാം കാണും.

അപ്പോൾ അതിലൊരു തരി താഴെ വീണു.

അയ്യോഞാൻ.

സാരമില്ല. അതു ഭൂമിക്കു കൊടുത്ത നികുതിയാണ്.” അപാരമായ ശാന്തതയോടെ അലി.

എത്ര ശ്രേഷ്ഠമായ ആശയം. ചില കൃഷിക്കാർ തങ്ങളുടെ പറമ്പിലെ വിളവിന്റെ ഒരു ഭാഗം പ്രകൃതിക്ക് കൊടുക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. വാഴക്കൃഷിയാണെങ്കിൽ ഒരു കുല വാഴയിൽത്തന്നെ നിർത്തും, പക്ഷികൾക്കും അണ്ണാനും ഭക്ഷണമായി. പ്രകൃതിക്ക് നല്ല കൃഷിക്കാരൻ കൊടുക്കുന്ന കപ്പം. എന്നാൽ പരീക്ഷണശാലയിലും ഇതാവാമെന്ന് ആദ്യമായാണ് കേൾക്കുന്നത്. നന്മയുള്ള ഒരു ശാസ്ത്രജ്ഞന്റെ ചിന്തയിൽ മാത്രം ഉദിക്കുന്ന ആശയം. ഇത്തരം ആളുകളും ചുറ്റുമുണ്ടെന്ന അറിവ് ഒരു പ്രചോദനമാണ്. ആശ്വാസവും.