May 1, 2025

സൗമ്യം, ദീപ്തം

തികച്ചും ആകസ്മികമായാണ് അവിടെ എത്തിയത്. 

"ദാ VNR സർ." ഹന്ന പറഞ്ഞു. 

നോക്കിയപ്പോൾ രാജശേഖരൻ പിള്ള സർ കാറിൽ നിന്നിറങ്ങുന്നു. അടുത്തേക്ക് ചെന്നു. എന്നെ കണ്ടു ചിരിച്ചു.

അപ്പോഴേക്കും സന്തത സഹചാരി ഗീത ടീച്ചറും കാറിൽ നിന്നിറങ്ങി. എപ്പോഴത്തെയും പോൽ, അത്യന്തം പ്രസന്നവദനയായി, ഊർജ്ജസ്വലതയോടെ. തെളിമയാർന്ന ചിരിയോടെ.  ടീച്ചറെ കാണുമ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർമ്മിക്കുന്ന ഒരു ഉപമയുണ്ട്. ....നിലവിളക്ക് കത്തിച്ചു വെച്ചതുപോലെ...

സർ എന്നെ  ഗീത ടീച്ചറിനു പരിചയപ്പെടുത്തി. അതും എന്റെ Full name with initials ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇനിഷ്യൽ പോലും തെറ്റാതെ എന്റെ പേര് ഓർമ്മിക്കുന്നതിൽ അതിശയിച്ച് നിന്നു. ഈ അതിശയം അസ്ഥാനത്താണ് എന്ന് പിന്നീട് ബോധ്യമായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ആദ്യ graduate ന്റെ പേരും ആദ്യ PhD ലഭിച്ച Dr. Sreekumar ന്റെ പേരുമൊക്കെ പറഞ്ഞപ്പോൾ!

"ഞാൻ ഇപ്പോൾ മുംബൈയിൽ ആണ്. അവിടെ യൂണിവേഴ്‌സിറ്റിയിൽ വൈസ്ചാൻസലർ. ഞങ്ങൾ  ബീന മാത്യുവിന്റെ ചടങ്ങിനു വന്നതാണ്." രാജശേഖരൻ പിള്ള സർ പറഞ്ഞു.

അപ്പോഴേക്കും ബീന മിസ് എത്തി. 

"പോകരുത്‌" എന്ന് എന്നോട് ബീന മിസും. 

അങ്ങനെ കുറച്ച് നേരം അവിടെ.

ഓർമ്മകൾ...

എല്ലാവരും ബീന മിസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെയ്ക്കുന്നു. 

കുടുംബജീവിതം സുഗമം ആയിരിക്കുക എന്ന ഉത്തരവാദിത്തം ഇപ്പോഴും സമൂഹം സ്ത്രീയുടെ മേൽ ഏൽപ്പിക്കുന്നതുകൊണ്ട്, സ്ത്രീകൾക്ക് academics, research, administration എല്ലാം കൂടി ഒരുമിച്ച് കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. പക്ഷേ, അതിൽ പൂർണ്ണ വിജയം ആണ് ബീന മിസ്, എന്ന്  രാജശേഖരൻ പിള്ള സർ, സാബു തോമസ് സാർ, അരവിന്ദ് സാർ, അനസ് സർ, ശ്രീകല  ടീച്ചർ ഒക്കെ പറഞ്ഞതിന്റെ ആകെത്തുക, 

എല്ലാം കേട്ടിരുന്നപ്പോൾ തോന്നി, ഇവരേക്കാൾ ഒക്കെ ബീന മിസിനെക്കുറിച്ച് പറയാൻ അർഹതയും ഉത്തരവാദിത്തവും ഉള്ള ആൾ ഞാനാണല്ലോ. കാരണം അഞ്ചോ പത്തോ വർഷമല്ല, നാൽപ്പതിൽ പരം വർഷങ്ങൾ !!

കോളേജിൽ എന്റെ സീനിയറായി പഠിക്കുമ്പോൾ, സുന്ദരമായ Long skirt and top ഇട്ടു,  നീണ്ട straight and thick hair  ൽ ക്ലിപ് ഇട്ട് ചുറുചുറുക്കോടെ നടന്നു പോകുന്ന രൂപം ഇപ്പോഴും  ഒളി മങ്ങാതെ  മനസിലുണ്ട്. ദേവകി ടീച്ചർ പറഞ്ഞ ഊർജ്ജസ്വലത പണ്ടേ ഉണ്ട്. ശ്രീജിത്ത് സാർ പറഞ്ഞ dressing സെൻസും പണ്ടേ ഉള്ളതാണ്. അനിത ടീച്ചർ പറഞ്ഞ സുന്ദരിയെ പണ്ടേ അറിയുന്നയാൾ ഞാൻ.

എന്റെ  സഹപാഠിയുടെ ചേച്ചിയുടെ ക്‌ളാസ്സ്‌മേറ്റ് ആയിരുന്നു ബീന മിസ്. അന്നേ പഠനത്തിൽ സമർത്ഥ. 

പിന്നീട് ഗവേഷണ കാലത്ത്, അന്ന് സ്ത്രീകൾ അപൂർവ്വമായി  മാത്രം വാഹനങ്ങൾ ഓടിക്കുന്ന സമയം. അന്നേ സ്‌കൂട്ടറിൽ ചീറി പാഞ്ഞു പോകുമായിരുന്ന ബീന മിസ്. 

ഏതു പ്രതിസന്ധിയിലും സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന വ്യക്തി. 

സൗമ്യവും ദീപ്തവുമായ ഇടപെടൽ.

ഏറ്റവും പ്രകാശമാനമായ ഓർമ്മകൾ.

പിന്നീട് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപിക ആയപ്പോൾ എനിക്ക് "ബീന ചേച്ചി" എന്ന വിളി "ബീന മിസ്" എന്ന് മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാരണം തമ്മിലുള്ള ബന്ധം, സ്നേഹ-ബഹുമാനത്തിൽ നിന്ന് ബഹുമാന-സ്നേഹത്തിലേക്ക് മാറി എന്നു മാത്രമേയുള്ളൂ.

ഡിഗ്രി പൂർത്തിയായപ്പോൾ അഫിലിയേറ്റഡ് കോളേജിലൊന്നും ചേരാതെ യൂണിവേഴ്‌സിറ്റി Dept നേരിട്ട് നടത്തുന്ന PG കോഴ്‌സിന് ഞാൻ ചേരാൻ കാരണം ബീന മിസ്. 

പിന്നീട്, MTech നു ശേഷം, സാബു തോമസ് സാറിന് CSIR പ്രോജെക്ടിൽ vacancy ഉണ്ട്. അതിൽ കിട്ടിയാൽ PhD ചെയ്യാമെന്ന് നിർദ്ദേശിച്ചതും ബീന മിസ്. 

ഇങ്ങനെ എന്റെ ജീവിതത്തിലെ പല അവസരങ്ങളിലും നിർണ്ണായകമായ പങ്കു വഹിച്ച വ്യക്തിയാണ് ബീന മിസ്. 

ഇനിയും ഏറെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ആയുരാരോഗ്യവും ഉണ്ടാവട്ടെ. 

സ്നേഹാശംസകൾ.